തിരുവനന്തപുരം: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയേയും പ്രതികളാക്കാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.
ഗൾഫിലേക്ക് കടന്ന യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാങ്കേതിക അനുമതി മാത്രമാണിത്. ഇവരെ കസ്റ്റംസിന് ചോദ്യം ചെയ്യാനാകില്ല. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്.
കേസുകളിൽ ഇവരുടെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇരുവരേയും പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി തേടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്. വിചാരണവേളയിലും ഇവര്‍ക്ക് ഇന്ത്യയിലെത്തേണ്ടി വരുമോ എന്നതിലും വ്യക്തതയില്ല.
ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തുന്നു. സ്വര്‍ണം പിടിച്ചതിന് പിന്നാലെ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന് അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗള്‍ഫിലേക്ക് കടന്നിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിനിടെ സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
സ്വര്‍ണം, ഡോളര്‍ കടത്ത്: അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളാകും
01:45 PM Jun 01, 2021 | Deepika.com