കോൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാകാതെ ബിജെപി. ഭരണം പിടിക്കാൻ നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ട് നിരവധി റാലികളിലാണ് പങ്കെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ബംഗാളിൽ ക്യാന്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ബംഗാളിലെ തെരഞ്ഞടുപ്പിന് കൂടുതൽ ശ്രദ്ധ നൽകിയതിനാലാണ് കോവിഡ് പ്രതിരോധത്തിന് മോദി സർക്കാരന് സമയം ലഭിക്കാത്തതെന്ന ആരോപണവും ഉയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ സീറ്റ് നേടാനായെങ്കിലും ഭരണം പിടിക്കുക എന്നത് ബിജെപിക്ക് സ്വപ്നമായി അവശേഷിക്കുകയാണ്. ബംഗാളിലെ 8.5 ശതമാനമുള്ള മുസ്ലിം വോട്ടുകളിൽ 4.5 ശതമാനം നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാർട്ടിയുടെ പ്രവർത്തനം.
മത-ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണങ്ങളും ഹൈന്ദവ വോട്ട് ഏകീകരണവുമാണ് ബിജെപി ലക്ഷ്യമിട്ടത്. ഇടതു-കോൺഗ്രസ് സഖ്യത്തിനു ലഭിക്കുന്ന ഹിന്ദു വോട്ടുകളിൽ ഭൂരിഭാഗവും നേടാമെന്നും തൃണമൂലിന്റെ നാമമാത്ര വോട്ടർമാരെ നേടാനും കഴിയുമെന്നും പ്രതീക്ഷിച്ചു.
ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തിന്റെ ആദ്യ തീരുമാനം പൗരത്വ നിയമം നടപ്പാക്കലായിരിക്കുമെന്ന് നേതാക്കൾ പ്രചാരണ റാലികളിൽ പ്രഖ്യാപിച്ചിരുന്നു. പൗരത്വനിയമം നടപ്പാക്കില്ലെന്ന് മമതയും ഉറപ്പു നൽകിയിരുന്നു.
പ്രധാനമന്ത്രി മോദിയേയും ബിജെപിയേയും സംബന്ധിച്ച് ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഒരു പാഠമാണ്. പണശക്തിയും നവമാധ്യമ പ്രചരണവും എല്ലായിപ്പോഴും ഏശില്ലെന്ന് പാർട്ടിക്ക് തിരിച്ചറിവുണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തികളില്‍ മാസങ്ങളായി തുടരുന്ന കര്‍ഷക സമരവും രാജ്യത്തെ ഓക്സിജൻ ക്ഷാമവും ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ വലിയ പരാജയമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. പണക്കാർക്ക് വേണ്ടി നിൽക്കാതെ സാധാരണക്കാർക്ക് ഒപ്പം നിൽക്കുന്ന സർക്കാരുകളെയാണ് ജനം പിന്തുണയ്ക്കുക എന്നത് ബംഗാൾ ജനത മോദി സർക്കാരിനെ ഓർമിപ്പിക്കുന്നു.
പശ്ചിമ ബംഗാളിൽ മോദി ഷോ ഏറ്റില്ല
05:47 PM May 02, 2021 | Deepika.com