ഗോഹട്ടി: ആസാമിൽ ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി മുന്നേറ്റം. ആകെയുള്ള 126 സീറ്റുകളിൽ 76-ൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് സഖ്യകക്ഷി 48 സീറ്റുകളിലാണ് മുന്നേറുന്നത്.
ഭരണത്തുടർച്ച ഉറപ്പായതോടെ ബിജെപി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ആസാമിൽ തുടർച്ചയായി രണ്ടു തവണ ഭരണത്തിലേറുന്ന ആദ്യ കോണ്ഗ്രസ് ഇതര സർക്കാർ എന്ന നേട്ടമാണ് ബിജെപി നേടിയത്.
ആസാം ഗണ പരിഷത്ത്(എജിപി), ബോഡോ മേധാവിത്വമുള്ള ദി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (യുപിപിഎൽ), സരണിയ വംശജർക്ക് മേധാവിത്വമുള്ള ഗണ സുരക്ഷാ പാർട്ടി (ജിഎസ്പി) എന്നിവരുമായി സഖ്യം ചേർന്നാണ് ഇത്തവണ ബിജെപി കളത്തിലിറങ്ങിയത്.
മറുവശത്ത് ബദറുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐഐയുഡിഎഫ്),ബോഡാലാൻഡിനായി വാദിക്കുന്ന "ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട്' തുടങ്ങിയ പാർട്ടികളായിരുന്നു യുപിഎ സഖ്യത്തിലുണ്ടായിരുന്നത്.
അഞ്ചലിക് ഗണ മോർച്ച, സിപിഎം, സിപിഐ-എംഎൽ, പുതുതായി രൂപീകരിച്ച പ്രാദേശിക പാർട്ടികളായ ആസാം ജാതീയ പരിഷത്ത് (എജെപി), റായ്ജർ ദാൽ എന്നീ പാർട്ടികളും മത്സരരംഗത്തുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ വിജയം കണ്ടെങ്കിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി വെല്ലുവിളി നേരിടുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് സർബാനന്ദ സോനോവാളിന് ഒരവസരം കൂടി നൽകണമോ അതോ ആസാം ബിജെപിയിലെ ഏറ്റവും ശക്തനായ നേതാവ് ഹിമന്ത് ബിശ്വ ശർമയെ പുതിയ മുഖ്യമന്ത്രിയാക്കണമോ എന്നതാണ് അവരുടെ മുന്പിലുള്ള ചോദ്യം.
വടക്കു-കിഴക്കൻ പ്രദേശത്ത് ബിജെപിയുടെ നട്ടെല്ലായി കരുതപ്പെടുന്ന നേതാവാണ് ശർമ. മുഖ്യമന്ത്രി സോനോവാളിന് ക്ലീൻ ഇമേജാണുള്ളതെങ്കിലും മേഖലയിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവായ ശർമയെ മുഖ്യമന്ത്രിയാക്കാനാണ് നേതാക്കന്മാർ താത്പര്യപ്പെടുന്നതെന്നാണ് വിവരം.
ജനങ്ങൾ അനുഗ്രഹിച്ചെന്ന് സോനോവാൾ! ആസാമിൽ ബിജെപിയ്ക്ക് ഭരണത്തുടർച്ച
05:30 PM May 02, 2021 | Deepika.com