പൂഞ്ഞാർ: ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്ത് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങൾക്കു നന്ദി പറയുന്നതായി പി.സി.ജോർജ്. ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിക്ക് എതിരായിരുന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ല.
അതേസമയം, ഇതു ഇടതുമുന്നണിയുടെ വിജയം എന്നതിനേക്കാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണ് ഉണ്ടായതെന്ന് ജോർജ് വിലയിരുത്തി. കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ അവരുടെ വിജയത്തിനു വലിയ തുണയായി മാറിയെന്നും ജോർജ് കൂട്ടിച്ചേർത്തു.
പൂഞ്ഞാറിൽ 11,404 വോട്ടുകൾക്കാണ് കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തിങ്കലാണ് വിജയിച്ചത്.
നേരത്തെ തെരഞ്ഞെടുപ്പു നടന്നതിനു പിന്നാലെ ജോർജിന്റെ അനുയായികൾ പടക്കം പൊട്ടിച്ചു വിജയം ആഘോഷിച്ചതു വലിയ വാർത്തയായിരുന്നു. തന്റെ വിജയം ഉറപ്പാണെന്നും മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ജയിക്കുമെന്നും ജോർജ് അവസാന നിമിഷം വരെ അവകാശപ്പെട്ടിരുന്നു.
എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ കണക്കുകൂട്ടൽ പിഴയ്ക്കുന്നതാണ് കണ്ടത്. ഒരു ഘട്ടത്തിൽപോലും മുന്നിലേക്ക് എത്താൻ പി.സി.ജോർജിനു കഴിഞ്ഞില്ല. ഓരോഘട്ടത്തിലും എൽഡിഎഫ് ലീഡ് ഉയർത്തുകയായിരുന്നു.
പിണറായിയുടെ വിജയമെന്നു പി.സി.ജോർജ്
03:18 PM May 02, 2021 | Deepika.com