ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാർഡിൽ ജോലി ചെയ്തിരുന്ന യുവ ഡോക്ടർ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഖോഗക്പുർ സ്വദേശിയായ ഡോ. വിവേക് റായ് ആണ് മരിച്ചത്. മാനസിക സംഘർഷത്തെ തുടർന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.
കഴിഞ്ഞ ഒരു മാസമായി അദ്ദേഹം കോവിഡ് വാർഡിലായിരുന്നു ജോലി ചെയ്തത്. പ്രതിദിനം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന നിരവധി രോഗികളെ അദ്ദേഹം പരിചരിക്കുന്നുണ്ടായിരുന്നു.
പ്രതിദിനം നിരവധിയാളുകൾ കോവിഡ് ബാധിച്ച് മരിക്കുന്നത് കണ്ട് അദ്ദേഹം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ മേധാവി ഡോ. രവി വാങ്കേദ്കർ ട്വീറ്റ് ചെയ്തു. പകർച്ചവ്യാധിയുടെ സമയത്ത് നൂറുകണക്കിന് ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും രവി കൂട്ടിച്ചേർത്തു.
വിവേക് റായിയുടെ ഭാര്യ രണ്ടു മാസം ഗർഭിണിയാണ്.
മാനസിക സംഘർഷം; ഡൽഹിയിൽ കോവിഡ് രോഗികളെ പരിചരിച്ച ഡോക്ടർ ജീവനൊടുക്കി
08:23 PM May 01, 2021 | Deepika.com