തിരുവനന്തപുരം: വോട്ടെണ്ണൽ ദിനം കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കർശന നിയന്ത്രണം ഞായറാഴ്ചയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവർ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു
സംസ്ഥാനത്താകെയും വോട്ടെണ്ണൽ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.
ഫലപ്രഖ്യാപനം വരുന്പോൾ പ്രവർത്തകർക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതിൽ പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ ഇന്നത്തെ നാടിന്റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകടനത്തിൽ നിന്ന് മാറിനിൽക്കണം. നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാർഥികൾ പോകുന്ന പതിവ് ഇത്തവണ തുടരരുത്.
കോവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാം. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വോട്ടർമാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താൻ ജയിച്ചവർക്ക് ആഗ്രഹം കാണും. നാടിന്റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതിൽ നിന്ന് മാറിനിൽക്കണം. കോവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ മാധ്യമങ്ങൾക്കും കരുതൽ വേണം. കൂട്ടം ചേർന്നുള്ള പ്രതികരണം തേടലുകൾ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടെണ്ണൽ; ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
06:35 PM May 01, 2021 | Deepika.com