തൃശൂർ: കോവിഡ് ബാധിതനാണോയെന്നു പരിശോധിക്കാനുള്ള ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് സർക്കാർ 500 രൂപയാക്കി കുറച്ചതോടെ സ്വകാര്യ ആശുപത്രികളും ലാബുകളും പരിശോധനതന്നെ നിർത്തിവച്ചു. പഴയ നിരക്കായ 1,700 രൂപ അടയ്ക്കാൻ തയാറാണെങ്കിൽ മാത്രം ആർടിപിസിആർ ടെസ്റ്റ് നടത്താമെന്നാണ് സ്വകാര്യ ആശുപത്രികളുടേയും ലാബുകളുടേയും നിലപാട്.
സർക്കാർ നിർദേശിക്കുന്ന 500 രൂപയ്ക്ക് ആർടിപിസിആർ പരിശോധന നടത്താൻ കഴിയില്ലെന്നാണ് ലാബുടമകളുടെ സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നത്. പരിശോധനാ കിറ്റിനുതന്നെ 400 രൂപ വിലവരും.
പരിശോധാ കിറ്റ് സർക്കാർ സൗജന്യ നിരക്കിൽ നൽകുമെന്ന വാഗ്ദാനത്തോടെയാണ് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറയ്ക്കാൻ സർക്കാർ ഉത്തരവിട്ടത്. ഉത്തരവിട്ടെന്നതല്ലാതെ ലാബുകൾക്ക് സൗജന്യ നിരക്കിലുള്ള പരിശോധനാ കിറ്റുകൾ ഇതുവരേയും ലഭിച്ചിട്ടില്ലെന്നു ലാബുടമകൾ പറയുന്നു.
ലാബുകളിൽ ആർടിപിസിആർ പരിശോധനയ്ക്കുള്ള യന്ത്രസംവിധാനം 20 ലക്ഷം രൂപ മുടക്കിയാണു സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിൽ പരിശോധനാ സംവിധാനങ്ങളില്ല. ആശുപത്രികളിൽ ശേഖരിക്കുന്ന സാന്പിളുകൾ ജില്ലാ ആസ്ഥാനത്തുള്ള ആർടിപിസിആർ പരിശോധനാ സൗകര്യമുള്ള ലാബുകളിൽ എത്തിക്കുകയാണു ചെയ്യുന്നത്.
സാന്പിളുകൾ ശേഖരിക്കാനും അവ സുരക്ഷിതമായി ലാബുകളിൽ എത്തിക്കാനും സുരക്ഷാ ക്രമീകരണങ്ങളോടെ വിദഗ്ധ ജീവനക്കാരെ നിയോഗിക്കണം. സാന്പിളിന്റെ ലാബ് പരിശോധനയും റിസ്കുള്ളതിനാൽ കൂടുതൽ പ്രതിഫലം നൽകിയാണ് വിദഗ്ധരെ നിയോഗിച്ചിരിക്കുന്നത്. പോസിറ്റീവാണെങ്കിൽ ഫലവും രോഗിയുടെ വിലാസവും മറ്റും അതതു ദിവസംതന്നെ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തണം. ഈ ജോലിക്കും വിദ്ഗധരെ നിയോഗിച്ചിരിക്കുകയാണ്.
സർക്കാർ നിർദേശിച്ച 500 രൂപ നിരക്കിൽ പരിശോധന നടത്തിയാൽ റിസ്കുള്ള ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാർക്കു പ്രതിഫലം അടക്കമുള്ള ചെലവുകൾക്കു ലാബുടമകൾ വേറെ വഴി കണ്ടെത്തേണ്ടിവരുമെന്ന് മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ജേക്കബ് പഞ്ഞിക്കാരൻ പറഞ്ഞു.
ഒറ്റയ്ക്കൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിനു മാത്രമേ ആർടിപിസിആർ ടെസ്റ്റ് നടത്താനുള്ള അനുമതി സർക്കാർ നൽകിയിട്ടുള്ളത്. ഇതടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായും ലാബുകൾ ഭീമമായ തുക ചെലവാക്കിയിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേസമയം, സാന്പിളുകൾ ശേഖരിക്കുന്ന ആശുപത്രികൾക്കു ഭീമമായ നിരക്കിലാണ് ആർടിപിസിആർ പരിശോധന നടത്തുന്ന ലാബുകൾ കമ്മീഷൻ നൽകുന്നതെന്ന് ആരോപണമുണ്ട്. അതു കമ്മീഷനല്ല, സാന്പിൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള നിരക്കാണെന്നാണ് സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടേയും നിലപാട്.
തുടക്കത്തിൽ ആർടിപിസിആർ ടെസ്റ്റിന് 2,700 രൂപയാണ് ലാബുകൾ ഈടാക്കിയിരുന്നത്. പിന്നീടത് 2,300 രൂപയും 1,700 രൂപയുമാക്കി കുറയ്ക്കുകയായിരുന്നു.
ഫ്രാങ്കോ ലൂയിസ്
ആർടിപിസിആർ: സർക്കാരിന്റെ കിറ്റു കിട്ടിയില്ല, 500 രൂപയ്ക്ക് അസാധ്യമെന്ന് ലാബുടമകൾ
11:56 AM May 01, 2021 | Deepika.com