അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് 34 റണ്‍സ് ജയം. പഞ്ചാബ് ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സ് നേടാനായുള്ളു.
ബംഗളൂരു നിരയിൽ നായകൻ വിരാട് കോഹ്ലി (35), രജത് പട്ടിദാർ (31), കെയ്ൽ ജാമിസണ് (16), ഹർഷൽ വിക്രം പട്ടേൽ (31) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാൻ സാധിച്ചുള്ളു. ഹർപ്രീത് ബ്രാറിന്റെയും രവി ബിഷ്നോയുടെയും മികച്ച ബൗളിംഗ് പ്രകടനമാണ് ബംഗളൂരുവിനെ തകർത്തത്. ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റും രവി ബിഷ്നോയ് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സ് നേടിയത്.
അർധ സെഞ്ചുറി നേടിയ നായകൻ കെ.എൽ. രാഹുലിന്റെയും ക്രിസ് ഗെയ്ലിന്റെയും വെടിക്കെട്ടാണ് പഞ്ചാബിന് മികച്ച റണ്‍സ് നൽകിയത്. ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് (7) പരാജയപ്പെട്ടിടത്തുനിന്നും ഗെയ്ലിനെ കൂട്ടുപിടിച്ച് രാഹുൽ പഞ്ചാബിനെ കരകയറ്റുകയായിരുന്നു. ഗെയ്ലും (24 പന്തിൽ 46) രാഹുലും ചേർന്ന് 80 റണ്‍സ് കൂട്ട്കെട്ടാണ് പടുത്തുയർത്തിയത്.
ഗെയ്ലിനെ ഡാനിയേൽ സാംസ് പവലിയൻ കയറ്റിയതിനു പിന്നാലെ മൂന്ന് വിക്കറ്റുകളാണ് പഞ്ചാബിന് തുടരെ തുടരെ (നിക്കോളാസ് പുരാൻ-0, ദീപക് ഹൂഡ-5, ഷാരുഖ് ഖാൻ-0) നഷ്ടമായത്. പിന്നീട് ഹർപ്രീത് ബ്രാറിനോപ്പം ചേർന്ന് രാഹുൽ പഞ്ചാബിന്റെ സ്കോർ വേഗത്തിൽ ഉയർത്തി.
രാഹുൽ 57 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 91 റണ്‍സും ഹർപ്രീത് 17 പന്തിൽ 25 റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗളൂരുവിനായി കെയ്ൽ ജാമീസണ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ബംഗളൂരുവിനെതിരെ പഞ്ചാബിന് 34 റണ്‍സ് ജയം
11:29 PM Apr 30, 2021 | Deepika.com