തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ രണ്ട് പ്രധാന പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ മുഹമ്മദാലി സാജ് ആണ് ഗുണ്ടാ സംഘത്തെ ഏകോപിപ്പിച്ചത്.
കൊടകര കുഴൽപ്പണം കവർച്ചക്കേസിൽ കൊള്ളയടിക്കപ്പെട്ട പണം ആർഎസ്എസുകാരനായ ധർമരാജന്റെതാണെന്നു കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. പണം നഷ്ടപ്പെട്ടെന്നു പരാതി നൽകിയ ധർമരാജൻ ആർഎസ്എസുകാരനാണെങ്കിലും പണം ആർഎസ്എസിന്റെതാണോയെന്നു പരിശോധിച്ചുവരികയാണ്.
പരാതിയിൽ പറഞ്ഞ തുകയേക്കാൾ കൂടുതൽ വിവിധ സ്ഥലങ്ങളിൽനിന്നായി പിടിച്ചെടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ധർമരാജൻ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ അതിലേറെ തുക കണ്ടെടുത്തിട്ടുണ്ടെന്നു തൃശൂർ റൂറൽ എസ്പി അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇറക്കിയ മൂന്നരക്കോടി രൂപയാണു കൊള്ളയടിച്ചതെന്നായിരുന്നു അഭ്യൂഹങ്ങൾ. പണം തിരിച്ചുനൽകാൻ 75 ലക്ഷം രൂപ പ്രതിഫലം കൊള്ളസംഘം ആവശ്യപ്പെട്ടെന്നുമാണ് വാർത്ത പുറത്തുവന്നിരുന്നത്.
ബിജെപിയിലെതന്നെ ചില നേതാക്കളാണ് കവർച്ചയ്ക്കു പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു. കൊള്ളയടിക്കുന്നതിൽ പോലീസിനും പങ്കുണ്ടെന്നു പിന്നീടു കണ്ടെത്തുകയും ചെയ്തു.
കൊടകര കുഴൽപ്പണക്കേസ്; രണ്ട് പ്രധാന പ്രതികൾ പിടിയിൽ
07:26 PM Apr 30, 2021 | Deepika.com