കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതിയെ ഉടൻ പിടികൂടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രതിയെ തിരിച്ചറിഞ്ഞെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സുരക്ഷയ്ക്കായി ട്രെയിനിൽ റെഡ് ബട്ടണ്‍ സംവിധാനം ഏർപ്പെടുത്തണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ സർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
യുവതിയെ ആക്രമിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
അതേസമയം, കേസിലെ പ്രതിയെ തേടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കേസിലെ പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ കണ്ടെത്താൻ റെയിൽവേ പോലീസാണ് നോട്ടീസ് ഇറക്കിയത്.
പ്രതിയെ ഉടൻ പിടികൂടുമെന്ന് റെയിൽവേ പോലീസ് സുപ്രണ്ട് എസ്. രാജേന്ദ്രൻ പറഞ്ഞിരുന്നു. രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന ഇരുപത് അംഗം സംഘമാണ് തെരച്ചിൽ നടത്തുന്നത്. ബുധനാഴ്ച രാവിലെ ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുളന്തുരുത്തി സ്വദേശിനി ആശയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമി ആശയുടെ ആഭരണം കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതിയെ ഉടൻ പിടികൂടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
05:09 PM Apr 30, 2021 | Deepika.com