തൃശൂർ: കൊടകരയിൽ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവരും വഴി തട്ടിക്കൊണ്ടുപോയ പണം കണ്ടെത്തി. 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണവുമാണ് പിടികൂടിയത്. കേസിലെ ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്നുമാണ് പണം കിട്ടിയത്.
25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. പരാതിക്കാരനായ ഡ്രൈവറിന്റെ സഹായിയാണ് പണം കൊണ്ടുപോകുന്ന വിവരം ചോർത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഡ്രൈവർ തനിച്ചാകാതിരിക്കാനാണ് സഹായിയെയും ഒപ്പം കൂട്ടിയിരുന്നത്.
അതേസമയം, ഏത് രാഷ്ട്രിയ പാർട്ടിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് അറിയില്ലെന്നാണ് ഡിജിപി തെര.കമ്മീഷന് നൽകിയിരിക്കുന്ന റിപ്പോർട്ട്. പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് അഭ്യൂഹങ്ങളുയർന്നുവെങ്കിലും ബിജെപി ജില്ലാ പ്രസിഡന്റ് ആരോപണങ്ങൾ നിഷേധിച്ചു.
കൊടകരയിലെ കുഴൽപ്പണ കേസ്; 23 ലക്ഷം രൂപ കണ്ടെടുത്തു
10:07 PM Apr 28, 2021 | Deepika.com