കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർക്ക് കോടതി ആറ് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നൽകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പണം വാങ്ങി കബളിപ്പിച്ചതിൽ താൻ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല.
കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ കോവിഡ് ക്വാറന്റൈനിലായതിനാൽ ഇന്ന് കോടതിയിൽ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു.
ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.
സോളാർ പാനൽ വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് സരിത കുടുങ്ങിയത്. കേസിൽ കഴിഞ്ഞ മാസം വിധിപറയാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സരിതയ്ക്ക് വാറണ്ടും അയച്ചു.
എന്നാൽ തുടർച്ചയായി സരിത ഹാജരാകാതിരുന്നു. ഇതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലാണ് സരിത.
സരിതയ്ക്ക് ആറ് വർഷം കഠിന തടവും പിഴയും
04:24 PM Apr 27, 2021 | Deepika.com