വാണിജ്യ ബാങ്ക് സിഇഒമാർക്ക് 15 വർഷത്തിൽ കൂടുതൽ പദവിയിൽ തുടരാനാകില്ല: ആർബിഐ

07:37 AM Apr 27, 2021 | Deepika.com
മുംബൈ: വാണിജ്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർ ചീഫ് എക്സിക്യൂട്ടീവ് (എംഡി & സിഇഒ) പദവിയിലെ വ്യക്തികളുടെ സേവനകാലാവധി റിസർവ് ബാങ്ക് 15 വർഷമായി നിജപ്പെടുത്തി. മുഴുവൻ സമയ ഡയറക്ടർമാർക്കും (ഡബ്ല്യുടിഡി) ഇതേ പരിധി ബാധകമാണെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു പ്രൊമോട്ടർ / പ്രധാന ഓഹരി ഉടമ കൂടിയായ എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡിക്ക് 12 വർഷത്തിൽ കൂടുതൽ ഈ തസ്തികകൾ വഹിക്കാൻ കഴിയില്ലെന്നും ആർബിഐ വിജ്ഞാപനത്തിൽ പറയുന്നു. ഈ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

അസാധാരണമായ സാഹചര്യങ്ങളിൽ, ആർബിഐയുടെ വിവേചനാധികാരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രൊമോട്ടർ/പ്രധാന ഓഹരിയുടമകളായ എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡികൾക്ക് 15 വർഷം വരെ സേവന കാലാവധി ദീർഘിപ്പിച്ച് നൽകാം.

അത്തരം കേസ് പരിഗണിക്കുമ്പോൾ, ആർബിഐ പ്രസ്തുത വാണിജ്യ ബാങ്കിന്‍റെ പുരോഗതിയുടെ നിലവാരത്തിന് അനുസരിച്ചാകും അത് കണക്കാക്കുക.