ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച ചില ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റർ. ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.
പാര്‍ലമെന്റ് അംഗം രെവന്ത് റെഡ്ഡി, പശ്ചിമ ബംഗാൾ മന്ത്രി മൊളൊയ് ഖട്ടക്, നടന് വിനീത് കുമാര്‍ സിംഗ്, ഫിലിം മേക്കേർമാരായ അവിനാശ് ദാസ്, വിനോദ് കപ്രി തുടങ്ങിയവരുടെ ട്വീറ്റുകളാണ് നീക്കം ചെയ്തത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച പറ്റിയെന്നും പറയുന്ന ട്വീറ്റുകളായിരുന്നു ഇവ. അതേസമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയാറായിട്ടില്ല.
കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യതകുറവും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളാണ് ട്വീറ്റുകളിലുള്ളത്. കുംഭമേളയുമായി ബന്ധപ്പെട്ടും പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ടുമുള്ള ട്വീറ്റുകളും ഇതിലുണ്ട്. ഇത്തരം ട്വീറ്റുകൾക്കെതിരെ ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം നടപടിയെടുക്കണമെന്നാണ് കേന്ദ്രം ട്വിറ്ററിനയച്ച നോട്ടീസില്‍ പറയുന്നത്.
കര്‍ഷസമരം സംബന്ധിച്ച ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നേരത്തെ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വിഷയത്തിൽ വിമര്‍ശന ട്വീറ്റുകൾ: കേന്ദ്രം നോട്ടീസയച്ചു, ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ
11:11 AM Apr 25, 2021 | Deepika.com