കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് തുടർചികിത്സയ്ക്ക് അയച്ച രോഗിക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ രണ്ട് മണിക്കൂർ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും വിശദീകരണം ഹാജരാക്കണം.
ബൈക്കിടിച്ച് കാലിന്റെ എല്ലു പൊട്ടിയ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് (70) ഡോക്ടറുടെ പിടിവാശി കാരണം ആംബുലന്‍സില്‍ കഴിയേണ്ടി വന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാസുദേവനെ ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തുടർ ചികിത്സക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്.
ഡോക്ടർ ഇല്ലെന്നു പറഞ്ഞാണ് ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുമതി നിഷേധിച്ചത്. ബന്ധുക്കൾ ഡോക്ടറെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹവും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറായില്ല. അക്കാര്യം എഴുതിത്തന്നാൽ മെഡിക്കൽ കോളജിലേക്കു തിരികെ കൊണ്ടുപോകാമെന്നു ബന്ധുക്കൾ പറഞ്ഞിട്ടും ഡോക്ടർ തയാറായില്ല.
പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടാണ് രോഗിക്ക് തലക്കുളത്തൂർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ വാസുദേവൻ 10 വരെ ആംബുലന്‍സില്‍ തന്നെ കഴിഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ഡോക്ടറുടെ പിടിവാശി കാരണം രോഗി രണ്ട് മണിക്കൂർ ആംബുലന്‍സില്‍: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
04:29 AM Apr 25, 2021 | Deepika.com