മുംബൈ: ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി മുന്നിൽനിന്നും നയിച്ച സഞ്ജു സാംസണിന്റെ മികവിൽ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ ഏഴു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. മൂന്നാമനായി ക്രീസിലെത്തി 42 റൺസുമായി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവിലാണ് രാജസ്ഥാൻ വിജയം തൊട്ടത്.
ബാറ്റ് എടുത്താൽ പൊട്ടിത്തെറിക്കുന്ന സഞ്ജു വി. സാംസണെ കളത്തിനു പുറത്തുനിർത്തിയാണ് രാജസ്ഥാൻ നായകൻ ക്രസീലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും പിന്നീടങ്ങോട്ട് സൂക്ഷിച്ച് കളിക്കുന്ന രാജസ്ഥാൻ നായകനെയാണ് കണ്ടത്. 41 പന്തുകൾ നേരിട്ട ആർആർ ക്യാപ്റ്റൻ ഒരു സിക്സറും രണ്ട് ബൗണ്ടറിയും മാത്രമാണ് നേടിയത്.
അനാവശ്യമായി വിക്കറ്റ് കളഞ്ഞുകുളിച്ച് തോൽവി ചോദിച്ചുവാങ്ങുകയാണെന്ന വിമർശകർക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജുവിന് ഓപ്പണർ ജയ്സ്വാളും (22) ശിവം ദുബൈയും (22) ഡേവിഡ് മില്ലറും (പുറത്താകാതെ 22) മികച്ച പിന്തുണ നൽകി.
നേരത്തെ രാഹുല്‍ ത്രിപാഠി (36), നിതീഷ് റാണ (22), ദിനേഷ് കാർത്തിക് (25) എന്നിവരുടെ ബലത്തിലാണ് കോൽക്കത്ത ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. തുടക്കം മുതൽ കോൽക്കത്തയെ വരിഞ്ഞുമുറുക്കിയ രാജസ്ഥാൻ റൺഔട്ടുകളിലൂടെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. ശുഭ്മാൻ ഗില്ലിനെയും (11), ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗനെയും (0) റൺഔട്ടാക്കുകയായിരുന്നു.
അവസാന ഓവറുകളിൽ കൂറ്റൻ അടികളിലൂടെ റൺനിരക്ക് ഉയർത്താനുള്ള കോൽക്കത്തയുടെ പദ്ധതി ക്രിസ് മോറിസ് എറിഞ്ഞുതകർത്തു. വമ്പൻ അടിക്കാരായ ആന്ദ്രേ റസലിനേയും ദിനഷേ കാർത്തിക്കനേയും പാറ്റ് കമ്മിൻസിനെയും മോറിസ് മറിച്ചു. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുനൽകി മോറിസ് നാല് വിക്കറ്റ് വീഴ്ത്തി.
നായകന്റെ ഇന്നിംഗ്സുമായി സഞ്ജു; രാജസ്ഥാന് ആറ് വിക്കറ്റ് ജയം
11:37 PM Apr 24, 2021 | Deepika.com