കണ്ണൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്ആര്‍ഡി സെന്ററിൽ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്ക് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കത്തിൽ ചാൻസലർകൂടിയായ ഗവർണർ വിശദീകരണം തേടി.
നിയമനം തടയണമെന്നും ഇന്റർവ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി നല്കിയ പരാതിയിലാണ് ഗവര്‍ണര്‍ വിസിയുടെ വിശദീകരണം തേടിയത്. സെന്ററിലെ തസ്തികകള്‍ യുജിസി വ്യവസ്ഥയനുസരിച്ചു താത്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരംതസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.
ജൂണ്‍ 30നാണ് നിയമന വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. പ്രഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്കോര്‍ പോയിന്റുള്ള പരമാവധി പത്തു പേരെ അഭിമുഖത്തിന് ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്ക്കിനുള്ളില്പ്പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.
കണ്ണൂർ സർവകലാശാലയിൽ ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം; ഗവർണർ വിശദീകരണം തേടി
11:15 PM Apr 24, 2021 | Deepika.com