തിരുവനന്തപുരം: സംസ്ഥാനത്തിന് 50 ലക്ഷം വാക്സിൻ ഡോസ് ന്യായമായ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ വാക്സിൻ ഡോസിന്റെ സ്റ്റോക്ക് രണ്ട് ദിവസത്തിൽ തീരും. ഇതിനോടകം 55.09 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. 8.3 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. സംസ്ഥാനത്തിന് ആവശ്യമായി വാക്സിൻ ഡോസ് എത്രയും വേഗം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം വാക്സിനേഷൻ നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച രാവിലെ നടന്ന പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ കേരളം നടത്തുന്ന ഇടപെടലുകളും ആവശ്യങ്ങളും അവതരിപ്പിച്ചു. മെയ് ഒന്ന് മുതൽ 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 3.5 ലേക്ക് എത്തിച്ചപ്പോഴാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായത്. മരണ നിരക്ക് 0.9 ആക്കി കുറയ്ക്കാനായി. ഘട്ടംഘട്ടമായി വാക്സിൻ നൽകാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാർക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന നൽകും. 1.13 കോടി പേർ 45 വയസിന് മുകളിൽ പ്രായമുള്ളവരാണ് സംസ്ഥാനത്തെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സിൻ വാങ്ങാൻ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ ഡോസ് രണ്ട് ദിവസത്തിൽ തീരും; കേരളത്തിന് 50 ലക്ഷം ഡോസ് ആവശ്യം
07:52 PM Apr 23, 2021 | Deepika.com