കണ്ണൂർ: സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിൽ നിന്നും രണ്ട് ലക്ഷം രുപ കവർച്ച ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർ ടൗൺ എസ്ഐ വിഷ്ണുകുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.
മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മൂന്നുദിവസം മുന്പ് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് മടങ്ങിയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾക്കൊപ്പം സഹായിയും ഉണ്ടായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
സർക്കാർ ഓഫീസുകളിൽ മാത്രം കയറി മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ജയിലിൽനിന്നു പുറത്തേക്കിറങ്ങിയാൽ നിർമാണജോലിക്കും മറ്റും സഹായിയായി പോകാറുണ്ട്. കഴിഞ്ഞ ദിവസം ജയിൽ പരിസരത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിർമാണപ്രവൃത്തിക്ക് സഹായിയായി ഇയാൾ എത്തിയിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കാരണം കവർച്ച നടന്ന ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിൽനിന്ന് പോലീസ് നായ മണം പിടിച്ച് ആ ഭാഗത്തേക്ക് ഓടിയിരുന്നു. ജയിലിലെ സിസിടിവി മോഷ്ടാവിന്റെതെന്ന് കരുതുന്നയാളുടെ ദ്യശ്യം പതിഞ്ഞിട്ടുണ്ട്. കനത്ത മഴയിലും ഇടിമിന്നലിലും ജയിലിലെ വൈദ്യുതിബന്ധം നിലച്ചിരുന്നു. ഈ സമയത്താണ് കവർച്ച നടന്നതെന്നാണു പോലീസിന്റെ അനുമാനം.
ഇത്രയും സുരക്ഷാസംവിധാനമുള്ള ജയിലിൽ മോഷണം നടന്നത് ജയിൽ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. മോഷ്ടാക്കൾക്കായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ജില്ല വിട്ട് പോയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ജയിലിലെ മതിൽ ചാടി കടന്ന മോഷ്ടാവ് പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ ഓഫീസിന്റെ മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്.
മോഷണത്തിൽ വൈദഗ്ധ്യം നേടിയയാൾക്കു മാത്രമേ ഇത്രയും സുരക്ഷാക്രമീകരണങ്ങളുള്ള സ്ഥലത്ത് മോഷണം നടത്താനാകൂവെന്ന നിഗമനത്തിലാണ് പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽനിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാബ്, ചിക്കൻ കറി, ചിപ്സ് എന്നിവ വിറ്റുകിട്ടുന്ന ഒരു ദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്.
ജയിൽ ഭക്ഷണം വിറ്റുകിട്ടുന്ന പണം അതത് ദിവസങ്ങളിൽ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസിൽ അടയ്ക്കുകയാണു പതിവ്. 24 മണിക്കൂറും സിസിടിവി കാമറയും ആയുധമേന്തിയ കമാൻഡോകളും കാവലുള്ള ജയിലിന് 10 മീറ്റർ മാത്രം ദൂരമുള്ള ഓഫീസിൽനിന്ന് പണം കവർന്നത് പോലീസിനെയും ജയിലധികൃതരെയും കുഴക്കുകയാണ്.
കണ്ണൂർ സെൻട്രൽ ജയിൽ കവർച്ച: അന്വേഷണം മുൻ തടവുകാരനിലേക്ക്
01:57 PM Apr 23, 2021 | Deepika.com