ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രമാരുടെ യോഗത്തിലാണ് കേജരിവാൾ അഭ്യർഥന നടത്തിയത്.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം വലിയതോതിലുണ്ട്. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക്ക് ഓക്സിജൻ ലഭിക്കില്ലേ? യോഗത്തിൽ കേജരിവാൾ ചോദിച്ചു.
ഓക്സിജന്റെ ആവശ്യത്തിനായി താൻ ആരെയാണ് വിളിക്കേണ്ടതെന്ന് നിർദേശിക്കുക. ആളുകളെ മരിക്കാൻ അനുവദിക്കാനാവില്ല. കർശന നടപടിയെടുക്കാൻ താങ്കളോട് അഭ്യർഥിക്കുകയാണ്. അല്ലാത്തപക്ഷം ഡൽഹിയിൽ വൻ ദുരന്തമുണ്ടാകും- കേജരിവാൾ പ്രധാനമന്ത്രിയോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞതായും കേജരിവാൾ ആരോപിച്ചു. ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായിരുന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യം ഓക്സിജൻ പ്ലാന്റുകൾ ഏറ്റെടുക്കണം. ഇതിനുപുറമെ കോവിഡ് വാക്സിന്റെ വില ഏകീകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രാണവായു കിട്ടാനില്ല; അടിയന്തരമായി ഇടപെടണമെന്ന് മോദിയോട് കേജരിവാൾ
01:21 PM Apr 23, 2021 | Deepika.com