ന്യൂഡൽഹി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. രാജ്യത്തു കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ ആണ് കേസെടുത്തത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി.
ഈ കേസ് ഒരുപക്ഷേ കോടതി കൈകാര്യം ചെയ്യുന്ന ഏറ്റവും സെൻസിറ്റീവ് കേസുകളിൽ ഒന്നാണെന്ന് സാൽവെ ചൂണ്ടിക്കാട്ടി. അനാവശ്യ ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ പിൻമാറുകയാണെന്ന് സാൽവെ അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഏകകണ്ഠമായാണ് കോടതിയെ സഹായിക്കാൻ സാൽവയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്റെ രീതിയും സ്വഭാവവും, ലോക്ക്ഡൗണ് പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അ ധികാരം എന്നിവയിൽ വിശദീകരണം തേടി സുപ്രീംകോടതി കേന്ദ്രത്തിനു നോട്ടീസ് നൽകിയിരുന്നു.
ഓക്സിജൻ വിതരണമുൾപ്പെടെ നാലു വിഷയങ്ങളിൽ ഒരു ദേശീയ പദ്ധതി രൂപീകരിക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കോവിഡ് പ്രതി സന്ധിയുമായി ബന്ധപ്പെട്ടു ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കോൽക്കത്ത, അലാഹാബാദ് എന്നീ ആറു ഹൈക്കോടതികളിൽ കേസ് നടക്കുന്നുണ്ട്.
ഈ കേസുകൾ മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചില ആശയക്കുഴപ്പങ്ങളുള്ളതിനാൽ ഇവയെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ.
സുപ്രീം കോടതി കോവിഡ് കേസ്; അമിക്കസ് ക്യൂറിയായി നിയോഗിച്ച ഹരീഷ് സാൽവെ പിൻമാറി
12:55 PM Apr 23, 2021 | Deepika.com