ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന് പിന്നാലെ റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ വിലയും ഉടൻ പ്രഖ്യാപിച്ചേക്കും. വില സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ഇന്ത്യയിലെ നിർമാതാക്കളായ ഡോ. റെഡ്ഡീസ് ലാബ്സ് അറിയിച്ചു.
ആഗോളതലത്തിൽ ഒരു ഡോസിന് 750 രൂപയാണ് സ്പുട്നിക് വാക്സിന്റെ വില. ഇതേ വിലയിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന വാക്സിൻ നൽകാനാവുമോയെന്ന് തങ്ങൾ ചർച്ച ചെയ്തുവരികയാണെന്ന് റെഡ്ഡീസ് ലാബ്സ് പ്രസ്താവനയിൽ അറിയിച്ചു. സ്പുട്നിക് വാക്സിൻ 750 രൂപയ്ക്കു നൽകാനാവുമെന്ന് കഴിഞ്ഞ ദിവസം ഡോ. റെഡ്ഡീസ് എംഡി ജി.വി പ്രസാദ് പറഞ്ഞിരുന്നു.
ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ നിർമാണം ആരംഭിക്കുമ്പോൾ വിലയും കുറയും. മെയ് മുതൽ വാക്സിൻ ഇറക്കുമതി ചെയ്യുമെന്നും പ്രസാദ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആദ്യ കോവിഡ് വാക്സിനാണ് സ്പുട്നിക്.
കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിർമിക്കുന്ന കോവിഷീൽഡ് വാക്സിനുകളുടെ വില പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ (ഒരു വ്യക്തിക്കു വേണ്ട രണ്ടു ഡോസിന് 800 രൂപ) നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപ (രണ്ടു ഡോസിന് 1,200 രൂപ) വീതം നൽകണം.
ഇതേസമയം, കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപ നിരക്കിൽ തുടർന്നും നൽകുമെന്ന് എസ്ഐഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അദാർ പൂനാവാല പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണു വില നിശ്ചയിച്ചതെന്നും കമ്പനി വ്യക്തമാക്കി. സൈറസ് പൂനാവാല സിഎംഡി ആയുള്ള സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാണ്. കോവിഡ് വാക്സിൻ ഉത്പാദനത്തിനായി എസ്ഐഐക്ക് 3,500 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ ഡോ. കൃഷ്ണ എം. എല്ല സിഎംഡി ആയുള്ള മറ്റൊരു സ്വകാര്യ കന്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിനും കോവിഷീൽഡിന്റെ അതേ വില നൽകേണ്ടി വരുമെന്നാണു റിപ്പോർട്ടുകൾ. ഭാരത് ബയോടെക് കന്പനിക്ക് കോവിഡ് വാക്സിൻ നിർമാണത്തിനായി 1,500 കോടി അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രികൾക്ക് ഇനി കേന്ദ്രസർക്കാർ വാക്സിൻ നൽകില്ല. ആശുപത്രികൾ നിർമാതാക്കളിൽ നിന്നു നേരിട്ടു വാങ്ങണം. അടുത്ത ഒന്നാം തീയതി മു തൽ 18 വയസു തികഞ്ഞ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
മൊത്തം ഉത്പാദി പ്പിക്കുന്ന വാക്സിനുകളിൽ 50 ശതമാനം കേന്ദ്രസർക്കാരിനും ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിദേശരാജ്യങ്ങൾക്കു നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ള വാക്സിൻ ഡോസുകൾ കേന്ദ്രസർക്കാരിന്റെ കണക്കിൽ നൽകും.
റഷ്യൻ വാക്സിന്റെ വിലയും ഉടൻ പ്രഖ്യാപിക്കും
02:44 PM Apr 22, 2021 | Deepika.com