തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സിനേഷൻ നയം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 62,25,976 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. വാക്സിൻ ദൗർലഭ്യം പ്രധാന പ്രശ്നമാണ്. കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് പ്രതിവിധി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത പ്രയാസമുണ്ടാക്കും. കേന്ദ്രത്തിന് 150 രൂപയ്ക്ക് കിട്ടുന്ന വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക് വിൽക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വാക്സിൻ വില ഉയർന്നാൽ സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാവും. 45 വയസിന് മുകളിലെ 1.13 കോടി ആളുകൾക്ക് മെയ് 20 നുള്ളിൽ വാക്സിൻ നൽകണമെങ്കിൽ ദിവസവും ഇനി 3.70 ലക്ഷം പേർക്ക് കൊടുക്കണം. ദിവസവും രണ്ടര ലക്ഷം പേർക്ക് വാക്സിൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.
വാക്സിൻ ഉൽപാദനം വർധിപ്പിക്കാനും ശ്രമിക്കണം. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുത്. ആരോഗ്യ പരിപാലനം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകണം. കോവിഡ് മഹാമാരി നിയന്ത്രിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ തള്ളിവിടരുതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്ന സർക്കാർ ചാനലാണ് വേണ്ടത്. വാക്സിൻ കിട്ടാതെ സർക്കാർ നേരിടുന്ന പ്രയാസവും മനസിലാക്കണം. 50 ലക്ഷം ഡോസാണ് കേരളം ആവശ്യപ്പെട്ടത്. അഞ്ചര ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കി വാക്സിൻ അടിയന്തിരമായി ലഭ്യമാക്കണം. നിലവിലെ സാഹചര്യം അവലോകന യോഗം ചേർന്ന് വിലയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അർഹമായ വാക്സിൻ കേന്ദ്രം തരണം; ബിസിനസുകാരോട് മത്സരിക്കാൻ തള്ളിവിടരുത്: മുഖ്യമന്ത്രി
08:00 PM Apr 21, 2021 | Deepika.com