ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മരണനിരക്കും വർധിക്കുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,023 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണ സംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച 1,761 ഉം തിങ്കളാഴ്ച 1,619 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും മരണ സംഖ്യ ഉയർന്നുവരികയാണ്. രാജ്യത്ത് ഇതുവരെ 1,82,553 പേർ കോവിഡ് ബാധിച്ച് മരിച്ചു.
പുതുതായി മുന്നൂ ലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തോട് അടുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള കോ വിഡ് രോഗികളുടെ എണ്ണം 21.57 ലക്ഷം കവിഞ്ഞു. തലേദിവസം 2.59 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് രോഗികൾ 1,56,16,130 ആയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ഏഴാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെയായതു പ്രതിസന്ധി രൂക്ഷമാക്കി. മുംബൈ, ഡൽഹി, അഹമ്മ ദാബാദ് അടക്കമുള്ള നഗരങ്ങളിൽ വെന്റിലേറ്ററുകൾ, ഐസിയു ബെഡുകൾ തുടങ്ങിയവയ്ക്കു പുറമെ മെഡിക്കൽ ഓക്സിജനും മരുന്നുകൾക്കും കോവിഡ് വാക്സിനുകൾക്കും ക്ഷാമം തുടരുന്നത് സ്ഥിതി വഷളാക്കി. ഈ നഗരങ്ങളിലെ ശ്മശാനങ്ങളിൽ സംസ്കരിക്കാൻ ശേഷിയുള്ളതിലേറെ മൃതശരീരങ്ങൾ ദിവസേന എത്തുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.
ഡൽഹിയിൽ ഓരോ മണിക്കൂറിലും പത്തു വീതം കോവിഡ് രോഗികൾ മരിക്കുന്നതായാണു കണക്കുകൾ. തിങ്കളാഴ്ച മാത്രം ഡൽഹിയിൽ 240 പേർ മരിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിൽ 823 പേർ കോവിഡ് ബാധിച്ചു മരിച്ചതായാണു ഡൽഹി സർക്കാരിന്റെ കണക്ക്.
മരണ വ്യാപനം; ഇന്ന് മൂന്ന് ലക്ഷം കോവിഡ് കേസുകൾ, രണ്ടായിരം കടന്ന് മരണം
10:36 AM Apr 21, 2021 | Deepika.com