ചെന്നൈ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആറു വിക്കറ്റ് വിജയം. മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ഡൽഹി 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 42 പന്തിൽ 45 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്ക് രണ്ടാമത്തെ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തിൽ ഏഴു റൺസുമായി പൃഥ്വി ഷാ പുറത്തായി. തുടർന്നു ഒത്തുചേർന്ന ധവാനും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 53 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ അധികം വിക്കറ്റ് നഷ്ടം കൂടാതെ ഡൽഹി വിജയത്തിലെത്തി.
ലളിത് യാദവ് 22 റണ്‍സോടെയും ഷിംറോണ്‍ ഹെറ്റ്മയര്‍ 14 റണ്‍സോടെയും പുറത്താകാതെ നിന്നു. പൃഥ്വി ഷാ (7), ഋഷഭ് പന്ത് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മുംബൈയ്ക്ക് വേണ്ടി ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, രാഹുൽ ചഹർ, കീറോൺ പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മികച്ച തുടക്കം ലഭിച്ച ശേഷം തകരുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈക്ക് സ്കോര്‍ ചെയ്യാനായത് 137 റണ്‍സ് മാത്രം.നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്രയാണ് മുംബൈയെ തകര്‍ത്തത്. 30 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 44 റണ്‍സെടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 24 റണ്‍സെടുത്ത സൂര്യകുമാറും പിന്നാലെ രോഹിത്തും മടങ്ങിയതോടെ മുംബൈയുടെ തകർച്ച ആരംഭിച്ചു.
ഹാര്‍ദിക് പാണ്ഡ്യ (0), ക്രുനാല്‍ പാണ്ഡ്യ (1), കിറോണ്‍ പൊള്ളാര്‍ഡ് (2) വേഗം മടങ്ങി. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന് കിഷൻ-ജയന്ത് യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. കിഷൻ 28 പന്തിൽ 26 റൺസും ജയന്ത് 22 പന്തില്‍ നിന്നും 23 റണ്‍സെടുത്തും പുറത്തായി. ഡല്‍ഹിക്കായി ആവേശ് ഖാന് രണ്ടു വിക്കറ്റെടുത്തു.
ധവാനും സ്മിത്തും നിലയുറപ്പിച്ചു; മുംബൈയുടെ വെല്ലുവിളി മറികടന്ന് ഡല്‍ഹി
11:38 PM Apr 20, 2021 | Deepika.com