തിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി ജലീൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന ലോകായുക്ത വിധി ഹൈക്കോടതി ശരിവച്ച നടപടി സ്വാഗതാർഹമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കണ്ടാണ് ജലീലിന്റെ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും ഹൈക്കോടതി തയാറാകാതിരുന്നത്. ബന്ധുനിയമനം ശരിയല്ലെന്ന് ഉദ്യോഗസ്ഥതലത്തിൽ തീരുമാനം ഉണ്ടായിട്ടും അതിനെ മറികടന്നാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചത്. മുൻമന്ത്രി ജലീലിനെ പോലെ തന്നെ ബന്ധുനിയമനത്തിൽ ഗുരുതരകുറ്റം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടനയോടും നിയമസംവിധാനത്തോടും കൂറും ആദരവും ഇല്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. താനാണ് രാഷ്ട്രമെന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമന്റെ പ്രതിപുരുഷനായിട്ടാണ് മുഖ്യമന്ത്രി പ്രവർത്തിച്ചത്.
കഴിഞ്ഞ അഞ്ചു വർഷം നടന്ന എല്ലാ പിൻവാതിൽ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വജനപക്ഷപാതത്തിന്റെയും പിൻവാതിൽ നിയമനങ്ങളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്. ബന്ധുനിയമനം ഉൾപ്പെടെ ഈ സർക്കാരും മുഖ്യമന്ത്രിയും നടത്തിയ എല്ലാ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. നാളുകൾ എണ്ണപ്പെട്ട സർക്കാരാണിത്. അധികാരത്തിലെത്തിയാൽ യുഡിഎഫ് സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് പിൻവാതിൽ നിയമനങ്ങളെ കുറിച്ചുള്ള വിശദമായ അന്വേഷണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജലീലിനെതിരായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം; മുഖ്യമന്ത്രി ലൂയി പതിനാലാമന്റെ പ്രതിപുരുഷൻ: മുല്ലപ്പള്ളി
07:16 PM Apr 20, 2021 | Deepika.com