കളമശേരി: സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന് കളമശേരി സീറ്റ് നൽകിയതിന്റെ പേരിൽ മുസ്ലിം ലീഗിൽ പ്രതിസന്ധി തുടരുന്നു. ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഇന്ന് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർഥിയെ മാറ്റണമെന്ന ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിനെയാണ് ലീഗ് മണ്ഡലത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കളമശേരിയിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ വിമത വിഭാഗം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത നേതാക്കളാണ് പാണക്കാട്ട് എത്തിയിരിക്കുന്നത്.
ഗഫൂറിന് പകരം മങ്കട എംഎൽഎയും കളമശേരി സ്വദേശിയുമായ അഹമ്മദ് കബീറിനെ സ്ഥാനാർഥിയാക്കണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. 18 അംഗ ജില്ലാ കമ്മിറ്റിയിലെ 12 പേരും വിമതയോഗത്തില്‍ പങ്കെടുത്തു. യൂത്ത് ലീഗും എംഎസ്എഫും അടക്കം പോഷക സംഘടനകളിലെ 500 ഓളം പേരും നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരേ പരസ്യമായി രംഗത്തുണ്ട്.
അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്പ്പിക്കാനായി പ്രചാരണം നടത്തുമെന്നാണ് വിമതരുടെ മുന്നറിയിപ്പ്. പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.
മുസ്ലിം ലീഗ് വെട്ടിൽ; കളമശേരിയിൽ പ്രതിസന്ധി രൂക്ഷം
12:37 PM Mar 16, 2021 | Deepika.com