കോല്‍ക്കത്ത: നന്ദിഗ്രാമിൽ വച്ച് ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണങ്ങളെ തള്ളി അമിത് ഷാ. 'മമതയ്ക്ക് കാലിലെ പറ്റിക്ക് എങ്ങനെ ഉണ്ടായെന്ന് കൃത്യമായി അറിയില്ല. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ അപകടം ബോധപൂര്‍വമുള്ള ആക്രമണം അല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നതെന്നും ഷാ പറഞ്ഞു.
ബങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷാ ആരോപണങ്ങളെ തള്ളിയത്. "ദീദി, നിങ്ങള്‍ വീല്‍ചെയറില്‍ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റിത്തിരിയുന്നു. നിങ്ങളുടെ കാലുകളെ പറ്റി ആശങ്കപ്പെടുന്നു. എന്നാല്‍ ബംഗാളില്‍, നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ സഘര്ഷങ്ങളില് ഞങ്ങളുടെ 130 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നു, അവരുടെ അമ്മമാരെ പറ്റി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ, ആ വേദന നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? സ്വന്തം കാലിന്റെ വേദനയെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്കറിയൂ'-ഷാ പറഞ്ഞു.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ കാലില്‍ പരിക്കേറ്റത്. റോഡ് ഷോയ്ക്കിടെ കാലിന് സാരമായി പരിക്കേറ്റത് ബിജെപി പ്രവർത്തകരുടെ ആക്രമണത്തിലാണെന്നാണ് മമതയുടെയും പാർട്ടിയുടെയും ആരോപണം. എന്നാൽ മമത ബാനർജി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. സംസ്ഥാന നിരീക്ഷകന്റെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കമ്മീഷന്റെ നടപടി.
മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
"സ്വന്തം കാലിന്റെ വേദനയെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്കറിയൂ'; മമതയുടെ ആരോപണങ്ങളെ തള്ളി അമിത് ഷാ
08:01 PM Mar 15, 2021 | Deepika.com