ന്യൂഡൽഹി: ബട്ട്ല ഹൗസ് ഏറ്റുമുട്ടലില്‍ പ്രതിയായ ഇന്ത്യൻ മുജാഹീദ്ദിൻ ഭീകരൻ ആരിസ് ഖാന് വധശിക്ഷ. ആരിസ് ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന് ജഡ്ജി നേരത്തെ വിധിച്ചിരുന്നു. 2008 സെപ്റ്റംബർ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെടെ ആരിസ് ഖാന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.
2008ലെ ഏറ്റുമുട്ടലിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാന് 2018ലാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു. ആരിസ് ഖാനും കൂട്ടാളികളും ചേര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നു അഡീഷണൽ സെഷന്‍സ് ജഡ്ജി സന്ദീപ് യാദവ് വ്യക്തമാക്കിയിരുന്നു.
2008ല്‍ ജാമിയ നഗറില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ നാല് ഭീകരര്‍ക്കൊപ്പം ആരിസ് ഖാനും ബട്ട്ല ഹൗസിലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതിഫ് അമീനും മുഹമ്മദ് സാജിതും കൊല്ലപ്പെട്ടിരുന്നു. കേസില്‍ നേരത്തെ പിടിയിലായ ഷഹ്സാദ് അഹമ്മദിനെ 2013 ജൂലൈയില്‍ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ബട്ട്ല ഹൗസ് ഏറ്റുമുട്ടൽ: ഇന്ത്യൻ മുജാഹീദ്ദിൻ ഭീകരൻ ആരിസ് ഖാന് വധശിക്ഷ
06:33 PM Mar 15, 2021 | Deepika.com