കൊച്ചി: ശ്വാസതടസത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് സുരേഷ് ഗോപി ചൊവ്വാഴ്ച ആശുപത്രി വിടും. കഴിഞ്ഞ അഞ്ച് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നും അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാർ പരിശോധിക്കും. ആശുപത്രി വിട്ടശേഷം 10 ദിവസം വിശ്രമവും അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ഥിയായി തൃശുരില്നിന്നു മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പ്രചരണ രംഗത്ത് ഇത് തിരിച്ചടിയായേക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും കടുത്ത സമ്മർദ്ദത്തിനൊടുവിൽ മത്സര രംഗത്തേക്ക് വരികയായിരുന്നു.
തിരുവനന്തപുരം, നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും സുരേഷ്ഗോപിയുടെ പേര് പരിഗണിച്ചിരുന്നു. പിന്നീട് അദ്ദേഹം തൃശൂരില്‍നിന്നു മത്സരിക്കണമെന്നുള്ള അഭിപ്രായവും സംസ്ഥാന ബിജെപിയുടെ ഭാഗത്തുനിന്നടക്കം ഉണ്ടായി. തുടര്‍ന്നാണ് തൃശൂരില്‍ അദ്ദേഹത്തിന്റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.
ജോഷി സംവിധാനം ചെയ്യുന്ന "പാപ്പൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപിയെ ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുരേഷ്ഗോപി ചൊവ്വാഴ്ച ആശുപത്രി വിടും; വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
11:57 AM Mar 15, 2021 | Deepika.com