അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വിന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നായകൻ വിരാട് കോഹ്ലിയുടെയും ഇഷാൻ കിഷന്റെയും അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.5 ഓവറിൽ മറികടന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ കെ.എൽ. രാഹുലിനെ (0) ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ഇഷാൻ കിഷനും കോഹ്ലിയും ചേർന്ന് ശ്രദ്ധാപൂർവം ഇന്ത്യയെ മുന്നോട് നയിച്ചു. 32 പന്തിൽ നാല് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 56 റണ്‍സ് നേടി അരങ്ങേറ്റം ആഘോഷമാക്കിയ ഇഷാനെ റാഷിദാണ് പവലിയൻ കയറ്റിയത്.
ഋഷഭ് പന്ത് 13 പന്തിൽ 26 റണ്‍സ് നേടി ഇന്ത്യൻ സ്കോർ വേഗത്തിൽ ഉയർത്തി. ശ്രേയസ് അയ്യർ എട്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 49 പന്തിൽ 73 റണ്‍സെടുത്ത കോഹ്ലി സിക്സ് പറത്തിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇംഗ്ലണ്ടിനായി സാം കറൻ, ക്രിസ് ജോർദാൻ, റാഷിദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ ജോസ് ബട്ലറിനെ (0) ഭുവനേശ്വർ കുമാർ വിക്കറ്റിനു മുന്നിൽ കുടുക്കി. എന്നാൽ, ജേസണ്‍ റോയ് (35 പന്തിൽ 46), നായകൻ ഓയിൻ മോർഗൻ (20 പന്തിൽ 28), ബെൻ സ്റ്റോക്സ് (21 പന്തിൽ 24) തുടങ്ങിയവരുടെ മികവിലാണ് ഇംഗ്ലണ്ട് 164 റണ്‍സിലെത്തിയത്.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദറും താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും ചഹലും ഓരോ വിക്കറ്റ് വീതവും നേടി.
അരങ്ങേറ്റം ആഘോഷമാക്കി ഇഷാൻ; ഇന്ത്യയ്ക്ക് ജയം
10:50 PM Mar 14, 2021 | Deepika.com