തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സ്ഥാനാർഥി പട്ടികയിൽ ഇടംലഭിക്കാത്തതിൽ തുടർന്നു ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് പരസ്യമായി തല മുണ്ഡലം ചെയ്തു.
ഒരു വനിത എന്ന നിലയിൽ ഏറെ ദുഃഖമുണ്ടെന്ന് ലതിക പ്രതികരിച്ചു. സ്ഥാനാർഥി പട്ടികയിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരു ജില്ലയിൽ നിന്ന് ഒരാളെന്ന നിലയിൽ 14 വനിതകൾ എങ്കിലും ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകൾ പണിയെടുക്കുന്ന വനിതകളുണ്ട്. പാർട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ടി വന്നു കൊല്ലത്ത് സീറ്റുറപ്പിക്കാൻ. ഷാനിമോൾ ഉസ്മാനും അവസരം കിട്ടി. തനിക്ക് ഏറ്റുമാനൂർ സീറ്റ് പ്രതീക്ഷിച്ചു. പതിനാറാമത്തെ വയസ് മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. എന്നാൽ എപ്പോഴും സ്ഥാനാർഥി പട്ടിക വരുമ്പോൾ താൻ തഴയപ്പെടുമെന്നും അവർ പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവർ പറഞ്ഞു.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് എൽഡിഎഫിലേക്കുപോയപ്പോൾ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു. ജനിച്ചു വളർന്ന മണ്ണിൽ മത്സരിക്കാൻ ഏറെ താൽപര്യവും ഉണ്ടായിരുന്നു. ഇക്കാര്യം ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നതായും ലതികാ സുഭാഷ് പറഞ്ഞു.
കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ലതികാ സുഭാഷ് രാജിവച്ചു; തലമുണ്ഡനം ചെയ്ത് പ്രതിഷേധം
06:08 PM Mar 14, 2021 | Deepika.com