കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരിൽ നിന്നാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.
സംഭവം നടക്കുന്പോൾ മമത പോലീസിന് നടുവിലായിരുന്നുവെന്നും നിരീക്ഷകർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി വിവേക് ദുബെയും അജയ് നായകും ബംഗാളിലെ നന്ദിഗ്രാമിലെ അപകട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
നേരത്തെ മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോണ്ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ നേതാക്കളുടെ സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ബുധനാഴ്ച നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്.
മമതയ്ക്കു നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട്
11:08 PM Mar 13, 2021 | Deepika.com