അഹമ്മദാബാദ്: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്. എട്ട് വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം 27 പന്ത് ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. അർധസെഞ്ചുറിയുടെ പടിവാതുക്കൽ വീണ ജാസൻ റോയി (49) ആണ് ഇംഗ്ലീഷ് ജയം അനായാസമാക്കിയത്.
ഇന്ത്യക്ക് ഒരു ഘട്ടത്തിലും മേൽക്കൈ നൽകാതെ ആധികാരിക ജയമായിരുന്നു ഇംഗ്ലണ്ടിന്റേത്. ഓപ്പണർമാർ നൽകിയ മികച്ച തുടക്കം വിജയം അനായാസമാക്കി. ജാസൻ- ബട്ലർ ഓപ്പണിംഗ് കൂട്ടുകെട്ട് 72 റൺസ് ആണ് സ്വന്തമാക്കിയത്. ബട്ലർ (28) ചാഹലിനും ജാസൺ വാഷിംഗ്ടൺ സുന്ദറിനും വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഇംഗ്ലീഷുകാർ വിജയത്തോട് അടുത്തിരുന്നു. പിന്നീട് എത്തിയ ഡേവിഡ് മിലനും (24) ജോണി ബ്രിസ്റ്റോയും (26) ചടങ്ങ് പൂർത്തിയാക്കി.
നേരത്തെ ശ്രേയസ് അയ്യറുടെ (67) അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ശ്രേയസിനെ കൂടാതെ ഋഷഭ് പന്തിനും (21) ഹാർദിക് പാണ്ഡ്യക്കും (19) മാത്രമാണ് രണ്ടക്കം കടക്കാനായത്. കോഹ്ലിയും വാഷിംഗ്ടൺ സുന്ദറും പൂജ്യത്തിനു പുറത്തായപ്പോൾ കെ.എൽ രാഹുലിന്റെ സമ്പാദ്യം ഒരു റൺസ് മാത്രമായിരുന്നു.
ശിഖർ ധവാൻ നാല് റൺസിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറും മൂന്ന് ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകി ഇന്ത്യൻ കാപ്റ്റന്റെ തന്നെ വിക്കറ്റ് പിഴുത ആദിൽ റഷീദുമാണ് ഇന്ത്യയെ തകർത്തത്.
ആർച്ചർ ആരാച്ചാരായി; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്
10:45 PM Mar 12, 2021 | Deepika.com