കൊച്ചി: ഭൂപരിഷ്കരണ ചട്ടം ലംഘിച്ചതിന് പി.വി. അൻവർ എംഎൽഎയ്ക്കെതിരെ നടപടി എടുക്കാത്തത് എന്തു കൊണ്ടെന്ന് ഹൈക്കോടതി. പി.വി. അൻവറിനെതിരെ കേസെടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. മൂന്നു വർഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്ടർക്കും കോടതി നിർദേശം നൽകി. പി.വി അൻവർ എംഎൽഎക്ക് പ്രത്യേക ദൂതൻവഴി നോട്ടീസ് നൽകാനും ഉത്തരവിട്ടു. ജസ്റ്റീസ് അനിൽ നരേന്ദ്രന്റെതാണ് ഉത്തരവ്.
2017 ലാണ് പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചുവെന്ന് സംസ്ഥാന ലാൻഡ് ബോർഡ് കണ്ടെത്തുകയും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നതും. ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ 207 ഏക്കര്‍ ഭൂമി തന്റെ കൈവശമുണ്ടെന്ന് പിവി അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ തന്നെയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇരുനൂറ് ഏക്കറില്‍ ഒരു സെന്റ് ഭൂമി പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഭൂപരിഷ്കരണ ചട്ടലംഘനം: പി.വി.അൻവറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
03:31 PM Mar 12, 2021 | Deepika.com