കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ വി.വി. രമേശനെ സ്ഥാനാർഥിയാക്കാൻ സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി ഏരിയാ കമ്മിറ്റി ഇക്കാര്യത്തിൽ ഏകകണ്ഠമായി തീരുമാനം എടുത്തു. സ്ഥാനാർഥി നിർണയ തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ വ്യക്തമാക്കി.
മഞ്ചേശ്വരത്ത് സ്ഥാനാർഥിയായി സിപിഎം കാസർഗോഡ് ജില്ലാക്കമ്മിറ്റിയംഗം ശങ്കർ റൈയെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലുയർന്ന ധാരണ മഞ്ചേശ്വരത്ത് ഇന്ന് ചേർന്ന സിപിഎം മണ്ഡലം കമ്മിറ്റി നേതൃയോഗത്തിൽ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പങ്കെടുത്ത യോഗത്തിൽ ശങ്കർ റൈയും വേണ്ടെന്ന് പ്രാദേശിക നേതാക്കൾ നിലപാടെടുത്തു.
മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ പുനരാലോചനയുണ്ടായി. ശങ്കർ റൈ വരുന്നതിനോടും മണ്ഡലം കമ്മിറ്റിയിൽ പലർക്കും യോജിപ്പില്ലായിരുന്നു. ഇതോടെയാണ് വിവി രമേശന് സ്ഥാനാർത്ഥിയാകാൻ വഴിതെളിഞ്ഞത്.
നേരത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ശങ്കർ റൈ മാസ്റ്ററായിരുന്നു സിപിഎം സ്ഥാനാർത്ഥി. എന്നാൽ പ്രതീക്ഷിച്ച നിലയിൽ വോട്ടുകൾ സമാഹരിക്കാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല.
ശങ്കർ റൈ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ; മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി വി.വി. രമേശൻ
03:20 PM Mar 11, 2021 | Deepika.com