മാനന്തവാടി: തവിഞ്ഞാൽ മക്കിക്കൊല്ലി വെള്ളരിപ്പാലത്തും സമീപങ്ങളിലും ഭീതി പരത്തിയ കടുവ കൂട്ടിലായി. വനംവകുപ്പ് വെള്ളരിപ്പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെ വച്ച കെണിയിൽ ഇന്നു പുലർച്ചെ രണ്ടിനാണ് കടുവ കുടുങ്ങിയത്. 12 വയസുള്ള ആണ്‍കടുവയാണ് കെണിയിലായത്.
നോർത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് വളപ്പിലേക്കു മാറ്റിയ കടുവയെ വനപാലകർ നിരീക്ഷിച്ചുവരികയാണ്. കടുവയുടെ കോന്പല്ല് കൊഴിഞ്ഞ നിലയിലാണ്. ദേഹത്തു പരിക്കുകൾ പ്രകടമല്ല. ആവശ്യമായ ചികിത്സയും പരിചരണവും നൽകിയശേഷം കടുവയെ മൃഗശാലയിലേക്കു മാറ്റാനാണ് നീക്കം.
കഴിഞ്ഞ ദിവസം മക്കിക്കൊല്ലി മണക്കാട് ഫ്രാൻസിസിന്റെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. തള്ളപ്പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനടുത്ത ദിവസവും പ്രദേശത്തു കടുവയെത്തി.
ചത്ത പശുക്കിടാവിന്റെ ജഡം അടുത്തുള്ള വയലിൽ വലിച്ചെത്തിച്ചു ഭാഗികമായി ഭക്ഷിച്ചു. പ്രദേശവാസികൾ ഭീതിയിലായ സാഹചര്യത്തിൽ കടുവയെ കണ്ടെത്തി ഉൾക്കാട്ടിലേക്കു തുരത്താൻ വനപാലകർ പദ്ധതിയിട്ടെങ്കിലും ഫലിച്ചില്ല. ചൊവ്വാഴ്ച പകൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നാലെയാണ് രാത്രി കൂട് സ്ഥാപിച്ചത്. കടുവ കൂട്ടിലായതോടെ പ്രദേശവാസികൾക്കു ആശ്വാസമായി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതു മുതൽ പകൽ തോട്ടത്തിൽ ഇറങ്ങാൻപോലും ആളുകൾ ഭയന്നിരുന്നു.
വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ കെണിയിൽ കുടുങ്ങി
11:06 AM Mar 10, 2021 | Deepika.com