ടൂറിൻ: ചാമ്പ്യൻസ് ലീഗിൽ പോർട്ടോ ഉയർത്തിയ വൻ വെല്ലുവിളി മറികടക്കാൻ യുവന്റസിനായില്ല. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ യുവന്റസ് പുറത്തായി. ആദ്യ പാദത്തിലെ 1-2ന്റെ പരാജയം മറികടക്കേണ്ടിയിരുന്ന യുവന്റസ് ഇന്ന് 3-2ന്റെ വിജയം നേടി എങ്കിലും എവേ ഗോൾ ബലത്തിൽ പോർട്ടോ ക്വാർട്ടറിൽ കടക്കുകയായിരുന്നു. അഗ്രിഗേറ്റ് സ്കോർ 4-4 എന്ന രീതിയിലാണ് ടൈ അവസാനിച്ചത്.
19-ാം മിനിറ്റിൽ ഒരു പെനാൽറ്റിയാണ് പോർട്ടോയ്ക്ക് ലീഡ് നൽകിയത്. സെർജിയോ ഒലിവേരയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. എങ്കിലും പതറാതെ കളിച്ച യുവന്റസ് പതിയെ കളിയിലേക്ക് തിരികെ വന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ കിയേസയുടെ വക ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് മനോഹര ഫിനിഷിലൂടെ ആയിരുന്നു കിയേസയുടെ ഗോൾ.
54-ാം മിനിറ്റിൽ പോർട്ടോയുടെ മെഹ്ദി തരാമി ചുവപ്പ് വാങ്ങി. രണ്ട് മിനിറ്റിനിടയിൽ രണ്ട് മഞ്ഞ കാർഡുകൾ വാങ്ങിയാണ് മെഹ്ദി പുറത്ത് പോയത്. പത്തു പേരായി ചുരുങ്ങിയ ടീമിനു മേൽ യുവന്റസ് കൂടുതൽ ആധിപത്യം സ്ഥാപിച്ചു. 63-ാം മിനിറ്റിൽ കിയേസയുടെ രണ്ടാം ഗോൾ വന്നു. കൊഡ്രാഡോയുടെ ക്രോസിൽ നിന്നായുരുന്നു കിയേസയുടെ ഹെഡർ. കിയേസയുടെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ അഗ്രിഗേറ്റ് സ്കോർ 3-3 ആയി.
പത്തു പേരുമായി നന്നായി ഡിഫൻഡ് ചെയ്ത പോർട്ടോ കളി എക്സ്ട്രാ ടൈമിൽ എത്തിച്ചു. 115-ാം മിനിറ്റിൽ ഒലിവേര ഒരു ഫ്രീകിക്കിലൂടെ പോർട്ടോയുടെ രണ്ടാം ഗോൾ നേടിയതോടെ യുവന്റസിന്റെ പ്രതീക്ഷകൾ അവസാനിച്ചു. അവസാനം 117-ാം മിനിറ്റിൽ റാബിയോ ഗോൾ നേടി യുവന്റസിന്റെ വിജയം ഉറപ്പിച്ചു എങ്കിലും അവർക്ക് ക്വാർട്ടർ ഉറപ്പിക്കാൻ ആയില്ല.
ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവന്റസ് പുറത്ത്; പോർട്ടോ ക്വാർട്ടറിൽ
06:25 AM Mar 10, 2021 | Deepika.com