തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തർക്ക സീറ്റുകളിലെ പ്രശ്നത്തിന് പരിഹാരമായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. അരുവിക്കരയിൽ ജി. സ്റ്റീഫനും പൊന്നാനിയിൽ പി. നന്ദകുമാറും കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയും മത്സരിക്കും.
അരുവിക്കരയിൽ വി.കെ.മധുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ നാടാര്‍ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട ഏരിയ സെക്രട്ടറിയായ ജി. സ്റ്റീഫനെ തന്നെ അരുവിക്കരയിൽ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
പൊന്നാനിയിൽ പാര്‍ട്ടി ഏരിയ സെക്രട്ടറി ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നന്ദകുമാറിന് തന്നെയാണ് നറുക്ക് വീണത്. കൊയിലാണ്ടിയിൽ മുൻ എംപി പി.സതീദേവിയേയും സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും കാനത്തിൽ ജമീല തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ്.
അതേസമയം,എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെയും താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് ജമീല മത്സരിക്കേണ്ടെന്ന നിലപാടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയത്. ജമീലയ്ക്ക് പകരം പി.പി.സുമോദ് തരൂരിൽ എൽഡിഎഫിനായി ജനവിധി തേടും.
അരുവിക്കരയിൽ ജി. സ്റ്റീഫൻ, പൊന്നാനിയിൽ നന്ദകുമാർ, കൊയിലാണ്ടിയിൽ കാനത്തിൽ ജമീല; തർക്കം പരിഹരിച്ചു
01:14 PM Mar 08, 2021 | Deepika.com