പാലക്കാട്: തരൂർ മണ്ഡലത്തിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീല സ്ഥാനാർഥിയാവില്ല. ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന പാലക്കാട് സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.
ജമീലയെ ഇറക്കിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചര്‍ച്ചകളിൽ ഭൂരിപക്ഷം നേതാക്കളും പറഞ്ഞതെന്നാണ് സൂചന. ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ പാര്‍ട്ടി തീരുമാനിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും ഉച്ചയോടെ തരൂര്‍ മണ്ഡലത്തിൽ വ്യാപകമായും പി.കെ.ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു.
ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക.
പ്രതിഷേധത്തിന് വഴങ്ങി; തരൂരിൽ ഡോ.പി.കെ. ജമീല സിപിഎം സ്ഥാനാർഥിയാവില്ല
07:02 PM Mar 07, 2021 | Deepika.com