ബാഗ്ദാദ്: ഫ്രാൻസിസ് മാർപാപ്പ ഇറാക്കി ഷിയാ മുസ്ലിംകളുടെ ആത്മീയാചാര്യൻ ആയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാക്കിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. വിശുദ്ധ നഗരമായ നജാഫില്‍ സിസ്താനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 55 മിനുട്ട് നേരം ഫ്രാൻസിസ് മാർപാപ്പ സിസ്താനിയുടെ വസതിയിൽ ചെലവഴിച്ചു.
ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാക്കിലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനവുമാണിത്. സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പൂർവപിതാവ് ഏബ്രഹാമിന്റെ ജന്മസ്ഥലമായി കരുതുന്ന ഊർ നഗരത്തിലെ മതാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. കോവിഡ് മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശപര്യടനമാണിത്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരിമിതമായ പൊതുപരിപാടികളിലെ മാര്‍പാപ്പ പങ്കെടുക്കുന്നുള്ളൂ. ഉര് നഗരത്തിലെ സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ച മാര്‍പാപ്പ മൊസൂളിലെത്തും. മാർപാപ്പയ്ക്കായി കനത്ത സുരക്ഷയാണ് ഇറാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
സമാധാന ദൂതുമായി: മാർപാപ്പ ഇറാക്കി ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി
04:55 PM Mar 06, 2021 | Deepika.com