ആഗ്ര: പീഡനക്കേസിൽ 20 വർഷം തടവ് ശിക്ഷയനുഭവിച്ചയാൾ നിരപരാധിയെന്ന് കോടതി. ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിലെ വിഷ്ണു തിവാരി(43)ക്കാണ് രണ്ടു പതിറ്റാണ്ടിനു ശേഷം നീതി ലഭിച്ചത്.
23-ാം വയസിൽ 2000 സെപ്റ്റംബറിലാണ് പീഡനക്കേസിൽ വിഷ്ണു അറസ്റ്റിലായത്. ലളിത്പുർ ജില്ലയിലെ ഒരു സ്ത്രീയാണ് പീഡനആരോപണവുമായി വിഷ്ണുവിനെതിരെ പരാതി നൽകിയത്. തുടർന്ന് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതി വിഷ്ണുവിനെ തടവ് ശിക്ഷ വിധിച്ചു.
2021 ജനുവരിയിലാണ് വിഷ്ണു നിരപരാധിയാണെന്ന് കോടതി വിധിച്ചത്. ജയിൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞ ദിവസം വിഷ്ണു ജയിൽ മോചിതനായി. എന്നാൽ ജയിലിന് പുറത്ത് വിഷ്ണുവിനെ കാത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.
ഞാൻ 20 വർഷമായി ജയിലിലാണ്. ഞാൻ എന്താണ് പ്രതീക്ഷിക്കേണ്ടത്?. എന്റെ ശരീരം തകർന്നിരിക്കുന്നു, അതുപോലെ തന്നെ എന്റെ കുടുംബവും. എനിക്ക് ഒരു അനുജൻ മാത്രമേയുള്ളൂ. ഞാൻ വിവാഹിതനല്ല. എന്റെ കൈകൾ നോക്കൂ. ജയിൽ അടുക്കളയിൽ ജോലി ചെയ്യുന്നതിൽ നിന്നുള്ള പൊള്ളലുകൾ എന്റെ കൈയിലുണ്ട്. വിഷ്ണു തിവാരി എൻഡിടിവിയോട് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പോകുന്നതിനുമുമ്പ്, എനിക്ക് ജയിൽ അധികൃതരിൽ നിന്നും 600 രൂപ ലഭിച്ചു. ഇതാണ് തന്റെ കൈവശമുള്ള പണമെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
പീഡനക്കേസിൽ ജയിൽ ജീവിതം; രണ്ടു പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് വിധിച്ച് കോടതി
11:20 AM Mar 04, 2021 | Deepika.com