ആന്റിഗ്വ: ഒരു ഓവറിൽ ആറ് സിക്സറുകളുമായി കീറോൺ പൊള്ളാർഡ് നിറഞ്ഞാടിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യിൽ വെസ്റ്റിൻഡീസ് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ശ്രീലങ്ക ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം വിൻഡീസ് 13.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിൻഡീസ് മുൻനിരയെ അകില ധനഞ്ജയയുടെ ഹാട്രിക്ക് തകര്‍ത്തുവെങ്കിലും താരത്തിനെ ഓവറിൽ ആറ് സിക്സറുകള്‍ക്ക് പറത്തി പൊള്ളാര്‍ഡ് ആക്രമിച്ചപ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമായി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. 39 റണ്‍സ് നേടിയ പതും നിസങ്കയും 33 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയവർ. വിൻഡീസിനായി പന്ത് എറിഞ്ഞവർ എല്ലാവരും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ പൊള്ളാർഡ്(11 പന്തിൽ 38), ജേസൺ ഹോൾഡർ(29), ലെന്‍ഡല്‍ സിമ്മണ്‍സ്(15 പന്തില്‍ 26), എവിന്‍ ലൂയിസ്(10 പന്തില്‍ 28) എന്നിവരുടെ ബാറ്റിംഗാണ് തുണയായത്.
ഒന്നാം വിക്കറ്റില്‍ 52 റണ്‍സാണ് 3.2 ഓവറില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്-എവിന്‍ ലൂയിസ് കൂട്ടുകെട്ട് നേടിയത്. ധനഞ്ജയ ലൂയിനെ പുറത്താക്കി തൊട്ടടുത്ത പന്തുകളില്‍ ക്രിസ് ഗെയിലിനെയും നിക്കോളസ് പൂരനെയും പുറത്താക്കിയതോടെ ആതിഥേയര്‍ മൂന്നിന് 52 എന്ന നിലയിലേക്ക് വീണു. അതിനുശേഷം ധനഞ്ജയയുടെ മൂന്നാം ഓവറില്‍ ആറ് സിക്സറുകള്‍ പറത്തി പൊള്ളാര്‍ഡ് കളി മാറ്റിമറിക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സുകൾ പറത്തുന്ന മൂന്നാമത്തെ താരമാണ് പൊള്ളാർഡ്. 2007 ഏകദിന ലോകകപ്പിൽ ഹെർഷൽ ഗിബ്സും 2007ലെ ട്വന്റി-20 ലോകകപ്പിൽ യുവരാജ് സിംഗും ആറ് സിക്സുകൾ നേടിയിരുന്നു.
ഹാട്രിക്ക് നേടിയ ധനഞ്ജയയെ ഓവറില്‍ ആറ് സിക്സ് പറത്തി പൊള്ളാർഡ് ഷോ; വിൻഡീസിന് ജയം
10:34 AM Mar 04, 2021 | Deepika.com