ബ്രിസ്ബെയ്ൻ: മാർനസ് ലബുഷെയ്ന്റെ സെഞ്ചുറി മികവിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ 274/5 എന്ന നിലയിലാണ്. ലബുഷെയ്ൻ 108 റണ്‍സ് നേടി.
പരിക്കിന്റെ പിടിയിൽ നാലാം ടെസ്റ്റിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് പേസർ മുഹമ്മദ് സിറാജ് നൽകിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ ഡേവിഡ് വാർണറെ (1) സിറാജ് മടക്കി. സ്കോർ 17-ൽ എത്തിയപ്പോൾ മാർക്കസ് ഹാരിസിനെ വീഴ്ത്തി ഷർദുൽ ഠാക്കൂറും ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി.
എന്നാൽ സ്റ്റീവ് സ്മിത്ത്-ലബുഷെയ്ൻ സഖ്യം ക്രീസിലെത്തിയതോടെ ഓസീസ് കരകയറി. മൂന്നാം വിക്കറ്റിൽ ഇരുവരും 70 റണ്‍സ് കൂട്ടിച്ചേർത്തു. 36 റണ്‍സ് നേടിയ സ്മിത്തിനെ അരങ്ങേറ്റക്കാരൻ വാഷിംഗ്ടണ്‍ സുന്ദർ വീഴ്ത്തിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്.
പിന്നാലെ എത്തിയ മാത്യൂ വേഡ് വേഗത്തിൽ സ്കോറിംഗ് ആരംഭിച്ചത് ഓസീസിന്റെ റണ്‍നിരക്ക് ഉയർത്തി. 45 റണ്‍സ് നേടിയ വെഡിനെയും പിന്നാലെ ലബുഷെയ്നെയും മടക്കി അരങ്ങേറ്റക്കാരൻ ടി.നടരാജൻ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.
ലബുഷെയ്ൻ പോയ ശേഷം ക്രീസിൽ ഒത്തുകൂടിയ ക്യാപ്റ്റൻ ടിം പെയിനും (പുറത്താകാതെ 38), കാമറൂണ്‍ ഗ്രീനും (പുറത്താകാതെ 28) ആദ്യ ദിനം കൂടുതൽ വിക്കറ്റ് പോകാതെ കാത്തു.
സിഡ്നി ടെസ്റ്റിൽ കളിച്ച ആർ.അശ്വിൻ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരില്ലാതെയാണ് ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങിയത്. ഓസീസ് നിരയിൽ ഓപ്പണർ വിൽ പുകോവിസ്കിക്കും പരിക്ക് മൂലം കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. നാല് മത്സര പരമ്പരയിൽ ഇരുടീമും ഓരോ ജയം വീതം നേടി മുന്നിലാണ്.
ലബുഷെയ്ന് സെഞ്ചുറി; ഓസീസ് ഭേദപ്പെട്ട നിലയിൽ
01:59 PM Jan 15, 2021 | Deepika.com