കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പോലീസിനെതിരെ നടപടിയെടുത്ത ഡിസിപി ഐശ്വര്യ ഡോംഗ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലെ പാറാവ് ജോലി ചെയ്ത പോലീസുകാരി, മഫ്തിയിൽ കടന്നുവന്ന ഐശ്വര്യയെ തടയുകയായിരുന്നു. ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഈ പോലീസുകാരിയെ ഡിസിപി രണ്ടുദിവസത്തേക്കു ട്രാഫിക്കിലേക്ക് സ്ഥലം മാറ്റി. സ്റ്റേഷനിലേക്ക് ഒരു യുവതി കയറി വന്നപ്പോൾ പാറാവിലുണ്ടായിരുന്ന പോലീസുകാരി തടഞ്ഞു കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
യുവതി യൂണിഫോമിൽ അല്ലാത്തതിനാൽ ഡിസിപിയാണെന്ന് വനിതാ പോലീസിനു മനസിലായില്ല. മാത്രമല്ല, പുതുതായി ചുമതലയേറ്റതിനാൽ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണു താൻ തടഞ്ഞതെന്ന വനിതാ പോലീസിന് മനസിലായത്.
ഡിസിപി ഒൗദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് പോലീസുകാരിയുടെ മറുപടി. സംഭവത്തിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
"ഈ പെരുമാറ്റം വേണ്ട’; ഡിസിപി ഐശ്വര്യ ഡോംഗ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്
12:53 PM Jan 15, 2021 | Deepika.com