വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ട്രംപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്ക് രാജി ഭീഷണി. ഇംപീച്ച്മെന്റ് പ്രമേയത്തെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 10 അംഗങ്ങളാണ് അനുകൂലിച്ചത്. മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് ലിസ് ചെയ്നി അടക്കമുള്ളവരാണ് പ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തത്.
ലിസ് ചെയ്നി പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. കോൺഗ്രസിലെ ട്രംപ് അനുകൂലികൾ ലിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ എവിടെയും പോകുന്നില്ല. ഇത് മനസാക്ഷിയുടെ വോട്ടാണെന്ന് ലിസ് മറുപടി നൽകി.
പാർട്ടിയിൽനിന്നും വ്യത്യസ്ത കാഴ്ചപ്പാടാണ് ഇത്. എന്നാൽ നമ്മുടെ രാജ്യം ആഭ്യന്തരയുദ്ധം മുതൽ ഭരണഘടനാ പ്രതിസന്ധി വരെ അഭൂതപൂർവമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ നേതാക്കൾ ഭീഷണിയും നേരിടുകയാണ്. ഇവരുടെ സുരക്ഷയും ഇതോടെ വർധിപ്പിച്ചു. ഇതിനിടെ ജോ ബിഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യത്ത് സായുധ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി.
ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 197-നെതിരേ 232 വോട്ടുകൾക്കാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടത്. വോട്ടെടുപ്പിനു മുൻപായുള്ള ചർച്ചയിൽ റിപ്പബ്ലിക്കന്മാർ ട്രംപിനെ പ്രതിരോധിക്കാൻ കൂട്ടാക്കിയിരുന്നില്ല.
ഇംപീച്ച്മെന്റിനെ അനുകൂലിച്ച റിപ്പബ്ലിക്കൻ നേതാക്കൾക്ക് രാജി ഭീഷണി
06:45 AM Jan 15, 2021 | Deepika.com