വാഷിംഗ്ടണ്‍: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച അമേരിക്കൻ നടപടിയെ അപലപിച്ച് ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും വിശ്വാസ്യത നശിപ്പിച്ചുവെന്നാണ് ചൈന പറയുന്നത്.
ചൈനയുടെ വ്യാവസായിക മേഖലയോടും ക്യൂബയോടും അമേരിക്ക സ്വീകരിക്കുന്ന സമീപനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ഹുവാ ചുനിയിംഗ് അപലപിച്ചു. വാഷിംഗ്ടണും ഹവാനയും തമ്മിൽ സമാധനകരാറിലെത്തേണ്ടതു ജനങ്ങളുടെ മൗലിക അവകാശമാണെന്നും ചൈന പറഞ്ഞു.
അഞ്ചു വർഷത്തിനുശേഷമാണു ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. ഭീകരവാദികൾക്കു സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ക്യൂബ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പു പാലിക്കാത്തതിനാലാണു ക്യൂബയെ വീണ്ടും എസ്എസ്ടി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേർത്തു. അധികാരം ഒഴിയാൻ ഒന്‍പതു ദിവസം മാത്രം ബാക്കിനിൽക്കെയാണു ട്രംപ് ഭരണകൂടം ക്യൂബയ്ക്കു മേൽ പ്രതികാര നടപടി സ്വീകരിച്ചതെന്നാണു ശ്രദ്ധേയം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയെ ക്യൂബൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു.
1982ലാണ് അമേരിക്ക ക്യൂബയെ ഭീകരരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടതുഗ്രൂപ്പുകളെ ഫിഡൽ കാസ്ട്രോ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്നു കാണിച്ചായിരുന്നു നടപടി.
എന്നാൽ 2015ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ അഞ്ചു വർഷത്തിനുശേഷം ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
അമേരിക്ക വീണ്ടും വിശ്വാസ്യത നശിപ്പിച്ചു; ക്യൂബ വിലക്കില്‍ എതിര്‍പ്പുയര്‍ത്തി ചൈന
09:37 AM Jan 14, 2021 | Deepika.com