വാഷിംഗ്ടൺ ഡിസി: ഗർഭിണിയായ യുവതിയെ കൊന്ന് കുഞ്ഞിനെ പുറത്തെടുത്ത കേസിൽ ലിസ മോണ്ട്ഗോമറി എന്ന അമ്പത്തിരണ്ടുകാരിയുടെ വധശിക്ഷ യുഎസിൽ നടപ്പാക്കി. കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയുമാണ് ഇവർ.
ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിൽവച്ചാണ് പുലർച്ചെ 1.31ന് വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യാനയിലെ കോടതി ലിസയുടെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്ന് സുപ്രീം കോടതി ഈ നടപടി റദ്ദാക്കിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്.
2004 -ൽ ഗർഭിണിയായ ഒരു യുവതിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, അവളുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനെയും കൊണ്ട് സ്ഥലം വിട്ടു എന്നുള്ളതാണ് ലിസ ചെയ്ത കുറ്റം. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ലിസ ചെയ്ത കുറ്റകൃത്യം ക്രൂരമാണെന്ന് വിധി എഴുതപ്പെടുമ്പോഴും തിരിച്ചറിവാകുന്ന പ്രായത്തിനു മുൻപു മുതൽ അവർ നേരിട്ട സമാനതകളില്ലാത്ത ക്രൂര ലൈംഗിക അതിക്രമങ്ങളുടെ വാർത്തകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ലിസയെ അറസ്റ്റ് ചെയ്ത പോലീസ് ഗര്‍ഭസ്ഥ ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും സംരക്ഷണം പിതാവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം സമയം മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് കോടതി മാപ്പ് നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
കുട്ടിക്കാലത്ത് വളര്ത്തച്ഛന് ഉള്‍പ്പടേയുള്ളവരില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിന് ഇരയായ ലിസക്ക് തലക്ക് കാര്യമായ ക്ഷതമേറ്റിരുന്നു. അതിന്റെ ഫലമായി ഉണ്ടായ മാനസിക ദൗര്‍ബല്യം ലിസക്ക് ഉണ്ടെന്നായിരുന്നു അവരുടെ അഭിഭാഷകരുടെ വാദം. അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകുകയും ചെയ്തിരുന്നു.
ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പാക്കി യുഎസ്; ഏഴു പതിറ്റാണ്ടിനിടെ മരണശിക്ഷ നേരിടുന്ന ആദ്യ വനിത
02:52 PM Jan 13, 2021 | Deepika.com