കൊച്ചി: കാക്കനാട് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ 14കാരി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടിയുടെ മരണകാരണം ന്യുമോണിയയാണെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്രെ പറഞ്ഞു. സിഡബ്ലുസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മെഡിക്കൽ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ആംബുലന്‍സില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കാണ് എത്തിച്ചത്. എന്നാല്‍ മൃതദേഹം ആംബുലന്സില്നിന്നിറക്കാന് സമ്മതിക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
രണ്ട് വര്‍ഷം മുൻപ് പീഡനത്തിനിരയായതിനെ തുടർന്നാണ് കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി മരിച്ചത്. എന്നാൽ കുട്ടിക്ക് പനിയും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.
പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
കാക്കനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടിയുടെ മരണകാരണം ന്യൂമോണിയയെന്ന് പോലീസ്
01:29 PM Jan 13, 2021 | Deepika.com