ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര സർക്കാർ. സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമാണെങ്കിലും വിധി മാനിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. കോടതി നിയോഗിച്ച വിദഗ്ധ സമിതിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ എല്ലായ്പ്പോഴും ചർച്ചകൾക്ക് തയാറാണ്. എന്നാൽ ജനുവരി 15 ന് നടക്കാനിരിക്കുന്ന ഒൻപതാം റൗണ്ട് ചർച്ചയുമായി മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കേണ്ടത് കർഷക യൂണിയനുകളാണ്. സുപ്രീം കോടതി ഉത്തരവ് സർക്കാർ താൽപര്യത്തിന് വിരുദ്ധമാണ്. നിയമങ്ങൾ തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും ഉത്തരവിനെ സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തെങ്കിലും ഇവ പിൻവലിക്കാതെ സമരത്തിൽ നിന്നു പിൻമാറില്ലെന്ന നിലപാടിലാണ് കർഷകർ. കർഷക സമരം തീർപ്പാക്കാൻ സുപ്രീം കോടതി രൂപീകരിച്ച് കമ്മിറ്റിക്കു മുന്നിൽ ഹാജരാകില്ലെന്നും കർഷകർ വ്യക്തമാക്കി. ബില്ലുകൾ തിരിച്ചെടുക്കാതെ വീട്ടിലേക്കു മടങ്ങില്ലെന്നാണ് സുപ്രീം കോടതി വിധിക്കു പിന്നാലെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ പറഞ്ഞത്.
സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു: കേന്ദ്ര സർക്കാർ
10:25 PM Jan 12, 2021 | Deepika.com